Follow on Facebook

Saturday, August 27, 2016

കാലൻ - II

പ്രിയതമനായ കാലനുമായി ഒന്നിക്കാൻ പോകുന്ന എനിക്ക് ഈ മനുഷ്യൻ ഒരു  ശല്യമാണെന്ന് തോന്നി. മരിക്കാനുള്ള മൂഡ് വരെ കളയും. ഷൈലോക്ക് തന്റെ ബാഗ് തപ്പുകയാണ്. നേരം കുറച്ചായി  സീറ്റിൽ ഇരുന്നു ചാടി കളിക്കുന്നു. ആകെ മൊത്തം അസ്വസ്ഥതയായപ്പോൾ മൗനം ഭഞ്ജിക്കാമെന്ന് തീരുമാനിച്ചു. അറിവിൽ ഏറ്റവും ഗൗരവം പൂണ്ട മുഖം പ്രദർശിപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു, "എന്ത് പറ്റി ?"
"ഓ. മലയാളി?"
"ഉം"
"വാട്ടർ ബോട്ടിൽ. വെള്ളം കുടിക്കാനായിട്ടെ"
സീറ്റിനടുത്തു വച്ചിരിക്കുന്ന കുപ്പിയിലേക്ക് ഞാൻ നോക്കി. കാര്യം മനസ്സിലായപ്പോൾ ആശാൻ ഒന്ന് ചിരിച്ചു. "ഓ. താങ്ക്സ്"
ഒരു മിനിറ്റ് പോലും കടന്നു കാണില്ല. 
"ആദ്യായിട്ടാണോ പോകുന്നത്?"
അതെ മനുഷ്യാ. ആദ്യമായിട്ടും അവസാനമായിട്ടും.
 "ഉം അതെ"
"ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. നാട്ടിലെവിടാണ്? വീട്ടിലാരൊക്കെ? "
ആ ചോദ്യം ഞാൻ കേട്ടില്ലായെന്നു നടിച്ചു. ഇയർഫോൺ കുത്തി ഇല്ലാത്ത പാട്ടു കേൾക്കുന്നതായി ഭാവിച്ചു.  മൂന്നു മാസമായി ഞാൻ പാട്ടു കേട്ടിട്ട്. വലിയൊരു ആരാധിക അല്ലാത്തതുകൊണ്ട്  അതൊരു പ്രശ്‍നം ആയി തോന്നിയില്ല. മാത്രമല്ല, പാട്ടുകൾ അപകടകാരികളാണ്.  പുഞ്ചിരി തൂകി മരണത്തെ പുൽകാൻ പോകുന്നവരുടെ ഉള്ളിൽ വേദനയുടെ വിത്തു  പാകും. ഇല്ലാത്ത പ്രണയത്തെ കുറിച്ചോർത്തു വിലപിക്കും. ഇല്ലാത്ത രാജ്യസ്നേഹം പതഞ്ഞു വരും. ഇല്ലാത്തതെല്ലാം ഉണ്ടെന്ന് തോന്നും. ഉള്ളതെന്തോക്കെയോ ഇല്ലെന്നും തോന്നും. അതുകൊണ്ടു ഉദ്യമത്തിന്റെ പ്ലാനിങ്ങിൽ തന്നെ ആദ്യത്തെ പടി പാട്ടുകൾ ഡിലീറ്റ് ചെയ്യുക എന്നതായിരുന്നു. 

ഷൈലോക്ക് വീണ്ടും ഉറക്കം തൂങ്ങി തുടങ്ങി. ഞാൻ ഒന്ന് ശ്വാസം നീട്ടി വലിച്ചു വിട്ടു . ഇയർഫോൺ തിരിച്ചു ബാഗിൽ വച്ചു. അപ്പോഴാണ് ഡയറിയെ കുറിച്ച് ഓർത്തത്. ഞാൻ അത് പുറത്തെടുത്തു. പത്തോ നൂറോ തവണ വായിച്ചതാണെങ്കിലും വീണ്ടും അതൊന്നു വായിക്കണമെന്ന് തോന്നി. സ്വന്തം കഥ ആർക്കും മടുക്കില്ലല്ലോ. വായന തുടങ്ങി. ചിലപ്പോൾ ചിരിച്ചു. ചിലപ്പോൾ കണ്ണ് നിറഞ്ഞു. വായന തുടരവെ ഷൈലോക്ക് അനങ്ങുന്നതായി ഞാൻ അറിഞ്ഞു. അയാളുടെ തല ആടുന്നു. വിന്ഡോയിൽ തട്ടി അവിടുന്ന് എന്റെ ചുമലിൽ തട്ടി പിന്നെ തൂങ്ങിയാടി അങ്ങനെ അങ്ങനെ. ഉള്ളിൽ തോന്നിയ അസ്വാരസ്യം അയാളെ അറിയിക്കണമെന്ന് തോന്നിയെങ്കിലും അത് വേണ്ടെന്നു വച്ചു . ചിലരെ ഉണർത്തി അപ്രിയ സത്യങ്ങൾ പറയുന്നതിലും നല്ലതു ഉറങ്ങാൻ വിടുകയാണ്. വായന പുരോഗമിച്ചു. ഓരോ ഏടിലും ഇതിലും നന്നായി ജീവിതനാടകം കളിക്കാമായിരുന്നു എന്ന് തോന്നി. റീ-ട്ടേക്കുകൾ ഇല്ലാത്ത ജീവിതവും, ഭാവനക്കൊന്നും സാധ്യതകൾ ഇല്ലാത്ത തിരക്കഥയും. ഇതിനിടയിൽ ഷൈലോക്ക് തന്റെ ഉറക്കകളിക്ക് ഒരു ബ്രേക്ക് ഇട്ടു. തട്ടി തട്ടി ആ തല ഇപ്പോൾ എന്റെ ചുമലിൽ ആണ്. 

വായന മുന്നോട്ട്  കൊണ്ടുപോകണമെങ്കിൽ ഇനി ഞാൻ അനങ്ങാതെ ഇരുന്നു വായിക്കണം. ഉണർത്തിയാൽ പ്രശ്നമാണ്. വായനയുടെ ഒരു ഘട്ടത്തിൽ ഞാൻ ചിരിച്ചപ്പോൾ ഷൈലോക്കും ചിരിക്കുന്നുണ്ടെന്ന് തോന്നി. ആദ്യമൊന്നും ശ്രദ്ധ കൊടുത്തില്ലെങ്കിലും പിന്നെ അത് പ്രതിഫലിച്ചു വന്നു. ഞാൻ ചിരിക്കുമ്പോൾ ഷൈലോക്ക് ചിരിക്കുന്നു. എനിക്ക് വേദനിക്കുമ്പോൾ ഷൈലോക്കിന്റെ മുഖം വിളറുന്നു . 


...തുടരും 

No comments: