Follow on Facebook

Sunday, June 14, 2015

ഒരു ഒളിഞ്ഞു നോട്ടം

 ഭാഗം  ഒന്ന്

മാസങ്ങൾക്ക് ശേഷം വീട്ടിൽ വന്നപ്പോൾ തോന്നിയ, അപ്പോൾ മാത്രം തോന്നുന്ന, വിചിത്രമായ ഗൃഹാതുരത്വം. അതിനു നൽകേണ്ടി വരുന്ന വില ഒരു ദിവസത്തെ അധ്വാനവും, വർഷങ്ങളായി തൽസ്ഥാനം കയ്യടക്കി വച്ചിരിക്കുന്ന ചില അപ്പൂപ്പൻ സമാഗ്രഹികളെ കുടിയൊഴിപ്പിക്കുക എന്നതും. അവ അങ്ങനെ ഇങ്ങനെയൊന്നും പോകില്ല. ചിലപ്പോൾ അവയിൽ നിന്ന് അമ്മയുടെയും അച്ഛന്റെയും ചെറുപ്പകാലത്തെ ഒരു ഫോട്ടോ ലഭിച്ചേക്കാം. ഒരു ക്ഷണക്കത്തോ നേഴ്സ്റീ ബുക്കോ പ്രത്യക്ഷപ്പെടും. ഇതൊന്നും അല്ലെങ്കിൽ പഴയ കാല സൌഹൃദങ്ങളുടെയും പ്രണയത്തിന്റെയും ബാക്കിപത്രം ആയിട്ട് വല്ല പൈങ്കിളി കവിതയോ സായുധ വിപ്ലവം സൃഷ്ടിക്കാൻ തീരെ സാധ്യതയില്ലാത്ത തിയറി ഓ, അങ്ങനെ എന്തെങ്കിലും നോണ്‍സെൻസ് ആണ്. പലപ്പോഴും ഈ റൂം വൃത്തിയാക്കൽ ചടങ്ങിൽ അമ്മയുടെയോ അച്ഛന്റെയോ പഴയ വല്ല മണ്ടൻ കഥകൾ തെളിവോടെ കിട്ടും എന്ന് പ്രതീക്ഷ പുലർത്തിയിരുന്നു. ഈ ദിവസം വരെ അവരുടെ SSLC മാർക്ക്‌ ലിസ്റ്റ് പോലും കയ്യിൽ തടഞ്ഞിട്ടില്ല.

***

ഭാഗം  രണ്ട്

കുട്ടികാലത്ത് നമുക്കെല്ലാവർക്കും ഓരോന്നിനോട് ഭ്രമം കാണും. അത് ചിലപ്പോൾ ഒരു കളർ പെൻസിൽ ആകാം, അല്ലെങ്കിൽ ചോക്ക്ലെറ്റോ ഐസ്ക്രീമോ, അതുമല്ലെങ്കിൽ വല്ല ലോട്ടുലുടുക്ക് കളിപ്പാട്ടമോ ആകാം. ചിലരെങ്കിലും പഴയ കുഞ്ഞുടുപ്പുകൾ കാലങ്ങളോളം സൂക്ഷിച്ചെടുത്ത് വയ്ക്കാറുണ്ട്. Faber-Castell ഉം Barbie ഉം അങ്ങനെ ഒരു കുത്തക പ്രോഡക്റ്റ് ഉം അന്ന് നമ്മുടെ കൊച്ചു  നഗരത്തിൽ സുലഭമല്ല ( ഇന്നത്തെ പിള്ളാര് ipad ഒക്കെയേ ഉപയോഗിക്കൂ ). കുട്ടികാലത്ത് ഏതെങ്കിലും കളിപ്പാട്ടം കണ്ടിഷ്ടപ്പെട്ടു വാങ്ങിയതായി ഞാൻ ഓർക്കുന്നില്ല.

തറവാട്ടിൽ തട്ടിൻപുറത്തേക്ക് കേറുന്ന കോണിയുടെ താഴെ ഒരു ചെറിയ പെട്ടിയുണ്ടായിരുന്നു. അധികമാരും പിച്ചി പെറുക്കാൻ പോകാത്ത ഏരിയ ആണെങ്കിൽ അവിടം പരതുന്നതാണ് എന്റെ ഒരു രീതി. വല്ല മണ്‍ ഭൂതം ഉണ്ടാർന്നോ എന്നെനിക്കറിയില്ല, മോചനം കിട്ടിയ പോലെ പൊടി മൂക്കിലോട്ടങ്ങു കേറി. ചുമച്ചു തീർന്നില്ല, എവിടെ നിന്നാണോ എന്തോ ആംബുലൻസ് പോലെ അമ്മ ഓടികൊണ്ട് ഒരു വരവാണ്. സ്ഥിരം ഗഡു നുള്ള് മേടിച്ചു വടി പോലെ നിക്കവേ അമ്മ തന്നെ പെട്ടി പുറത്തേക്ക് വലിച്ചെടുത്തു. പെട്ടിയിൽ നിന്ന് ഒരു പിങ്ക് പാവകുട്ടിയെ പുറത്തേക്കു ഇട്ടിട്ട് ബാക്കി സാമാനം അമ്മ തട്ടിൻ പുറത്തേക്ക് കയറ്റി.

...തുടരും